Progressing
26/02/2023
കോട്ടയം: വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെൻ്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (27-02-2023) ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് അടിച്ചിറ വിൻസെൻഷ്യൻ ആശ്രമദൈവാലയത്തിൽ ആരംഭിക്കുന്നു.
നേടിയശാല മുഴുത്തേറ്റ് പരേതരായ ഔസേപ്പ്-അന്ന ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായി 1938 ജനുവരി 30-ാം തിയതി ജനിച്ചു. സ്‌കൂൾ പഠനത്തിന് ശേഷം 1955 ജൂൺ 14ന് അങ്കമാലിയിലെ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. മേജർ സെമിനാരി പഠനം മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിലായിരുന്നു. പഠനത്തിന് ശേഷം 1964 ഡിസംബർ 1-നു ബോംബയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു.
പൗരോഹിത്യ ജീവിതത്തിൽ കോൺഗ്രിഗേഷന്‍റെ വിവിധ പ്രവർത്തന മേഖലകളിൽ സജീവമായി പ്രവർത്തിച്ചു. വ്യത്യസ്ത കാലഘട്ടങ്ങളിൽ കോൺഗ്രിഗേഷന്‍റെ വിവിധ അഡ്മിനിസ്ട്രേഷനിലും വിദ്യാഭ്യാസ മേഖലകളിലും സാമൂഹികപ്രവർത്തന രംഗത്തും വിലപ്പെട്ട സേവനങ്ങൾ ചെയ്തു. കേരളീയ സമൂഹത്തിൽ മദ്യനിരോധന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ദീർഘകാലം കേരള മദ്യനിരോധന സമിതിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടായി പ്രവർത്തിക്കുകയും ചെയ്തു.
മദ്യവർജ്ജന പ്രസ്ഥാനത്തിന്‍റെ മുന്നണി പോരാളിയും മയക്കുമരുന്ന് മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിനെതിരായി പ്രത്യക്ഷമായി ഇടപെടുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത ബഹു. വർഗീസ് മുഴുത്തേറ്റ് അച്ചന്‍റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ പി.ആർ.ഒ. റവ. ഡോ. ആൻ്റണി വടക്കേകര വി.സി. അനുശോചനം രേഖപ്പെടുത്തി.