ദൈവാലയങ്ങൾ സംഘർഷവേദികളാകാതിരിക്കാൻ ജാഗ്രത പുലർത്തണം: കെസിബിസി ജാഗ്രത കമ്മീഷൻ
കേരളത്തിലെ സകല കത്തോലിക്കാവിശ്വാസികളുടെയും അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന വിധത്തിൽ പരിശുദ്ധ ഇടങ്ങളായ ദേവാലയങ്ങൾ സംഘർഷങ്ങൾക്ക് വേദിയാകുന്നത് അത്യന്തം ഖേദകരമാണ്. തിരുസഭയുടെ ആന്തരികവും ആത്മീയവുമായ വിഷയങ്ങൾ ചാനൽ ചർച്ചകളിലേയ്ക്കും കയ്യാങ്കളിയിലേയ്ക്കും നീളാനിടയായ സാഹചര്യങ്ങൾ ഏതു വിധേനയും ഒഴിവാക്കപ്പെടേണ്ടിയിരുന്നു. അൾത്താരയിൽ പോലും പോലീസ് ഇടപെടേണ്ടിവരുന്ന അവസ്ഥയും അനുബന്ധമായ മാധ്യമ റിപ്പോർട്ടുകളും വിശ്വാസിസമൂഹത്തെ അത്യധികം വേദനിപ്പിക്കുന്നതും ഒട്ടേറെപ്പേരെ വിശ്വാസത്തിൽ നിന്ന് അകറ്റാൻ കാരണമായേക്കാവുന്നതുമാണ്.
ചർച്ചകളും സംവാദങ്ങളും ആ തലത്തിൽ തന്നെ മുന്നോട്ടുപോകണം. അവ സംഘർഷത്തിലേക്ക് വഴി മാറുന്നത് ആശാസ്യകരമല്ല. സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നതിനോടും നിർദ്ദേശിക്കുന്നതിനോടും വിധേയത്വം പുലർത്തികൊണ്ടുതന്നെ, ആശയതലത്തിൽ സംഭാഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ച് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്. ദൈവാലയങ്ങളുടെയും അവിടെ പരികർമ്മം ചെയ്യപ്പെടുന്ന തിരുക്കർമ്മങ്ങളുടെയും പരിശുദ്ധിക്കും ആത്മീയ അന്തരീക്ഷത്തിനും വിരുദ്ധമായതൊന്നും ഭാവിയിൽ സംഭവിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.
ലോകം മുഴുവൻ സ്നേഹത്തിന്‍റെയും ശാന്തിയുടെയും ഉൽസവമായി ആഘോഷിക്കുന്ന ക്രിസ്തുമസ് ദിനാചരണത്തോടനുബന്ധിച്ച് തിരുപ്പിറവിയുടെ സന്ദേശത്തിന് വിരുദ്ധമായ നടപടികൾ ഉണ്ടാകാതിരിക്കാൻ ഏവരും ശ്രദ്ധിക്കേണ്ടതുണ്ട്. പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശുവിനെ പ്രതി സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കാൻ ഏവരും തയ്യാറാകണം.