Progressing
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉദ്യോഗം, കൃഷി, ബിസിനസ് തുടങ്ങിയ മേഖലകളിൽ ജീവനോപാധികൾ തേടി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും വന്നവരാണ് ഇടവക സമൂഹത്തിലെ നല്ലൊരു ഭാഗവും. അന്ന് ആത്മീയ ആവശ്യങ്ങൾ നിറവേറ്റുവാൻ കോഴിക്കോട് ലത്തീൻ രൂപതയുടെ പെരിന്തൽമണ്ണ ലൂർദ് മാതാ ദേവാലയമായിരുന്നു ആശ്രയം. പിന്നീട് മരിയാപുരം ഫാത്തിമ മാതാ സീറോ മലബാർ ഇടവക സ്ഥാപിച്ചത് വിശ്വാസികൾക്ക് വലിയ ആശ്വാസമായി. എന്നാൽ പരിയാപുരത്തേക്കുള്ള ദൂരവും, വാഹന സൗകര്യ കുറവും, പെരിന്തൽമണ്ണ നഗരത്തിൽ ഒരു പള്ളി ഉണ്ടാവണമെന്ന ആവശ്യത്തിന് ആക്കം കൂട്ടി.
1988ൽ, പരിയാപുരം ഫൊറോനാ വികാരി ആയിരുന്ന ബഹു. ജോസഫ് മാമ്പുഴ അച്ചൻ്റെ നേതൃത്വത്തിൽ, പെരിന്തൽമണ്ണ നഗരത്തിൽ ഒരു പള്ളി നിർമ്മിക്കുന്നതിനു സ്ഥലം വാങ്ങുകയും,
കുരിയാക്കോസ് കുടിയത്ത്,
ജോൺ വെട്ടിക്കാട്ട്,
റ്റി.എ വർഗ്ഗീസ് തൈപ്പറമ്പിൽ,
കെ.സി. ഡൊമിനിക്ക് കുന്നപ്പിള്ളിൽ,
ജോയ് ജോസഫ് കൊച്ചുപുരക്കൽ,
ജോർജ്ജ് ഫിലിപ്പ് പറപ്പള്ളിൽ,
ജോൺ കിഴക്കേടത്ത്,
ഡൊമിനിക്ക് പയ്യംമ്പിള്ളി,
തോമസ് നേര്യംപറമ്പിൽ,
റ്റി.സി ചാക്കോ തൈക്കാട്ടിൽ,
പിഡി തോമസ് പാറത്തറ,
ഡി.ജോർജ്ജ് പുളിക്കിയിൽ,
ആൻ്റണി ജോസഫ് തൈപ്പറമ്പിൽ എന്നിവർ ഉൾപ്പെട്ട ദേവാലയ നിർമ്മാണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
1989 ജനുവരി 26ന് ഈ ദേവാലയത്തിനു തറക്കല്ലിട്ടത്, ബഹു. ജോസഫ് മാമ്പുഴ അച്ചനായിരുന്നു.
പിന്നീടു മരിയാപുരം വികാരിയായി വന്ന ബഹു. പോൾ കളപ്പുര അച്ചൻ്റെ നേതൃത്വത്തിലാണ് ദേവാലയ നിർമ്മാണം പൂർത്തിയാക്കിയത്.
1991 ഫെബ്രുവരി 2ന്, താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ, മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് അൽഫോൻസാമ്മയുടെ നാമത്തിലുള്ള ദേവാലയമായി ഇതിനെ ആശീർവദിക്കുകയും ചെയ്തു.
ഈ ഇടവകയിലും സമീപ ഇടവകകളിലും പെട്ട നിരവധി പേരുടെ സഹായവും സഹകരണവും കൊണ്ടാണ് സ്ഥലം വാങ്ങലും മറ്റു നിർമ്മാണ പ്രവർത്തികളും പൂർത്തിയാക്കാൻ സാധിച്ചത്. വൈദിക മന്ദിരം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യ നിരക്കിൽ നല്കി സഹായിച്ചത് വക്കച്ചൻ കുമ്പിളുവേലിൽ എന്ന വ്യക്തിയായിരുന്നു. ബഹു. പോൾ മൂശാരിയേട്ട് അച്ചൻ്റെ നേതൃത്വത്തിലാണ് വൈദിക മന്ദിരത്തിൻ്റെ ഒന്നാം നിലയും സിമിത്തേരിയുടെ ഒന്നാം ഘട്ട പണികളും പൂർത്തിയാക്കിയത്.
1995 മെയ് 6 നാണ് ഇടവകക്ക് സ്വതന്ത്ര പദവി ലഭിക്കുന്നത്. ഫാ. ജോർജ്ജ് പയ്യമ്പിള്ളി ആയിരുന്നു ആദ്യ വികാരി. 1995 ൽ ഫാ.ജോസഫ് കോഴിക്കോട്ടും, 1997ൽ ഫാ. പോൾ പാണംകുളവും വികാരിമാരായി സേവനമനുഷ്ടിച്ചു.
1998 ൽ വികാരിയായി വന്ന ഫാ. അഗസ്റ്റിൻ പാറ്റാനിയുടെ കാലഘട്ടത്തിലാണ് പള്ളിയുടെ മുഖവാരവും വേദപാഠ ക്ലാസ്സുകൾ നടത്തുന്നതിനായി പള്ളിയുടെ രണ്ടാം നിലയിൽ ഹാൾ നിർമ്മാണവും നടത്തിയത്.
2001ൽ വികാരിയായി വന്ന ഫാ. മാത്യൂ പനച്ചിപ്പുറത്തിൻ്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ വർഷ സ്മാരകമായി, വൈദിക മന്ദിരത്തിന്റെ രണ്ടാം നിലയും സിമിത്തേരിയുടെ രണ്ടാം ഘട്ട പണികളും പൂർത്തീകരിച്ചു.
2005ൽ വികാരിയായി വന്ന ഫാ. മാത്യൂ കണ്ടശ്ശാംകുന്നേലിൻ്റെ നേതൃത്തിലാണ് ഇടവകയിൽ കുടുംബ യൂണിറ്റുകൾ സജീവമാക്കിയത്.
ഈ കാലയിളവിൽ, സിമിത്തേരിക്കു മേൽക്കൂര നിർമ്മിക്കുകയും, വരാന്ത ടൈൽ വിരിച്ച് റൂഫിങ്ങ് നടത്തി വിപുലീകരിക്കുകയും ചെയ്തു. കരിങ്കല്ലത്താണി ഫ്രാൻസീസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ്, അവരുടെ കോൺവെന്റിൻ്റെ കൈവശമുള്ള സ്ഥലത്തു നിന്നും പള്ളിയോടു ചേർന്ന് കുറച്ചു സ്ഥലം സൗജന്യമായി നല്കിയത് വളരെ സഹായകമായി.
2008ൽ വികാരിയായി വന്ന ഫാ. മാത്യൂ മുതിര ചിന്തിയിലിൻ്റെ കാലത്ത് ദേവാലയത്തിൻ്റെ ഉൾഭാഗത്തും പുറത്തും നിരവധി നവീകരണ പ്രവർത്തികൾ നടത്തുകയുണ്ടായി.
2008 ഒക്ടോബർ 12ന് ബെനഡിക്ട് XVI ാം മാർപ്പാപ്പ, വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതോടെ നമ്മുടെ ദേവാലയം, "വിശുദ്ധ അൽഫോൻസാ " ദേവാലയമായി മാറി.
2011, ഫെബ്രുവരി 24 ന് ബഹു. മാത്യൂ മുതിരചിന്തിയിൽ അച്ചൻ്റെ ആകസ്മിക നിര്യാണം ഇടവകയെ ദു:ഖത്തിലാഴ്ത്തുകയുണ്ടായി.
2011ൽ, ഫാ. ജോസഫ് കാപ്പിൽ വികാരിയായി ചുമതലയേറ്റു. ഈ കാലത്താണ് അൾത്താര മോടി പിടിപ്പിച്ചു മനോഹരമാക്കിയത്.
2012 ജനുവരി 1ന് പെരിന്തൽമണ്ണ ഇടവക ഫൊറോനയായി ഉയർത്തപ്പെടുകയും ചെയ്തു. ഈ കാലയളവിൽ, ഇടവകയുടെ ഒരു സമ്പൂർണ്ണ ഡയറക്ടറി തയ്യാറാക്കുകയുണ്ടായി. 2012 മെയ് 5ന് ഫൊറോന ഉദ്ഘാടന വേളയിൽ, അഭിവന്ദ്യ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവ് ഡയറക്റ്ററി പ്രകാശനം ചെയ്യുകയും ചെയ്തു.
2012ൽ ഫാ. ഫ്രാൻസീസ് കള്ളികാട്ട് വികാരിയായി വന്നു. ഈ കാലയളവിൽ കുടുംബ കൂട്ടായ്മകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയുണ്ടായി.
2014ൽ ഫാ. ജോൺസൺ പഴുകുന്നേൽ വികാരിയായി നിയമിതനായി. ഇക്കാലത്ത്, ദേവാലയ ജൂബിലി ആഘോഷങ്ങൾ നടത്തുന്നതിനു തീരുമാനിക്കുകയും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
2015ൽ, വികാരിയായി ചുമതലയേറ്റ ഫാ.ജയിംസ് വാമറ്റത്തിലിൻ്റ കാലത്താണ് ജൂബിലി ആഘോഷങ്ങൾ സമാപിച്ചത്. ഇക്കാലത്താണ് ഇടവകയിൽ ഒരു കാർഷിക ക്ലബ് രൂപീകരിച്ചത്. ഇടവകക്കാർക്ക് അവരുണ്ടാക്കുന്ന കാർഷിക ഉല്പന്നങ്ങൾ (പച്ചക്കറികൾ, പഴങ്ങൾ മറ്റു മൂല്യ വർദ്ധിത വസ്തുക്കൾ എന്നിവ) പള്ളിയിൽ എത്തിച്ച് കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപണനം ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായി. ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ ആവശ്യക്കാർക്കു നേരിട്ടു വിൽക്കുകയോ വാങ്ങുകയോ ചെയ്യാൻ സാധിക്കുമെന്നത് കാർഷിക ക്ലബ്ബിൻ്റെ വൻ വിജയമായി.
2018ൽ വികാരിയായി വന്നത് ഫാ. കുര്യാക്കോസ് ഐക്കൊളമ്പിലായിരുന്നുഅദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അൾത്താര ബാലന്മാരെ തെരഞ്ഞെടുത്ത് അവർക്കു പ്രത്യേക പരിശീലനം നൽകുകയുണ്ടായി. 2018ലെ പ്രളയകാലത്തും തുടർന്നു വന്ന കോവിഡ് മഹാമാരി- ലോക് ഡൗൺ കാലത്തും നിരവധി പേർക്ക് സഹായമെത്തിക്കാൻ അച്ചൻ നേതൃത്വം നൽകുകയുണ്ടായി.
2022ൽ ഇപ്പോഴത്തെ വികാരിയായ, ഫാ. ആൻ്റണി ജോർജ്ജ് കാരിക്കുന്നേൽ നിയമിതനായി. 2023 ൽ അച്ചൻ്റെ നേതൃത്വത്തിൽ, ദേവാലയത്തിൻ്റെ
സ്ഥല പരിമിതി ഒരു പരിധിവരെ പരിഹരിക്കാനും, ഭാവിയിൽ, പാർക്കിങ്ങ്/നിർമ്മാണം എന്നിവക്ക് ഉപയോഗിക്കാൻ സാധിക്കുന്നതുമായ 13 സെൻ്റ് സ്ഥലം പള്ളിയോടു ചേർന്ന്, വാങ്ങുകയുണ്ടായി.
ഇക്കാര്യത്തിൽ ഇടവകാ സമൂഹത്തിൻ്റെ പിന്തുണയും അകമഴിഞ്ഞ സഹകരണവും ഉണ്ടായി. യുവജനങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ അച്ചൻ നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തുകയും ചെയ്തു.
ഇടവകയിലെ സന്യസ്ത ഭവനങ്ങൾ.
(1) മരിയ നികേതൻ:
(പ്രഭു ദാസി സിസ്സ്റ്റേഴ്സ് ഓഫ് അജ്മീർ)
1994ൽ സ്ഥാപിതമായി.
(2) അൽഫോൻസാ കോൺവെൻ്റ്:
(എഫ്.സി.സി)
2019ൽ സ്ഥാപിതമായി.
മത ബോധനം ഇടവകയിലെ മറ്റ് ആദ്ധ്യാത്മിക കാര്യങ്ങൾ, ദേവാലയം അലങ്കരിക്കൽ എന്നിവയിൽ രണ്ടു സന്യാസ സമൂഹങ്ങളും ഇടവകയോടു ചേർന്നു സേവനം ചെയ്യുന്നു.ഇവർ ഇടവകക്കു നല്കുന്ന സ്തുത്യർഹമായ സേവനങ്ങൾ അഭിനന്ദനാർഹമാണ്.
ഈ ദേവാലത്തോട് അനുബന്ധിച്ച്, വിൻസെൻ്റ് ഡി പോൾ, അൽഫോൻസാ ഫാമിലി അസോസിയേഷൻ, മാതൃവേദി,കെ.സി.വൈ.എം, ചെറുപുഷ്പ മിഷൻ ലീഗ്, തിരുബാല സംഖ്യം , കത്തോലിക്ക കോൺഗ്രസ് തുടങ്ങിയ സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു.
പൂപ്പലത്ത് തൈപറമ്പിൽ ജോളി, ഇരുപത്തിഅഞ്ചു സെൻ്റ് സ്ഥലം ഇടവകക്കും തൈപറമ്പിൽ ജയിംസ്, താമരശ്ശേരി രൂപതയുടെ പെരിന്തൽമണ്ണയിലെ വികസന പ്രവർത്തനങ്ങൾക്കായി ഒന്നര ഏക്കർ സ്ഥലവും സൗജന്യമായി നല്കി എന്നതും ശ്രദ്ധേയമാണ്.
സാംസ്കാരിക പൈതൃകത്തിന് ക്രിസ്തീയ ചൈതന്യം പകർന്നു നല്കുന്നതിന്, ആരംഭത്തിൽ 101 കുടുംബങ്ങളുണ്ടായിരുന്ന ഇടവകയിൽ ഇപ്പോൾ 275 കുടുംബങ്ങളാണ് ഉള്ളത്. ഈ ദേവാലയത്തിൻ്റെ വളർച്ചക്കു പിന്നിൽ, വി.അൽഫോൻസാമ്മയുടെ അനുഗ്രഹവും, അർപ്പണ ബോധവും, നേതൃ പാടവവും, ദീർഘ വീക്ഷണവും ഉള്ള വൈദിക ശ്രേഷ്ടരുടെ സേവനവുമാണ് എന്നത് നിസംശയം പറയാം.